മധുരൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന പ്രചാരണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കാർത്തി പി. ചിദംബരം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്ക് “രാഷ്ട്രീയ യാഥാർത്ഥ്യം അറിയാമെന്ന്” അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ഭരണകക്ഷിയായ TVKയ്ക്കുള്ളിൽ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന മുദ്രാവാക്യം ശക്തമാകുന്ന സാഹചര്യത്തിലാണ് കാർത്തി ചിദംബരത്തിൻ്റെ പ്രതികരണമെന്നത് ശ്രദ്ധേയമായിരിക്കുകയാണ്.
മെയ് മാസത്തിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ പാർട്ടിയായിരുന്നു കോൺഗ്രസ്. തുടർന്ന് വിടുതലൈ ചിരുതൈകൾ കക്ഷി (VCK), ഇടതുപാർട്ടികൾ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML) എന്നിവയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിസികെ സ്ഥാപകനേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കാർത്തി ചിദംബരം വിഷയം ലഘൂകരിക്കുകയാണുണ്ടായത്. മറിച്ച് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ലോക്‌സഭാ അംഗങ്ങളുടെ എണ്ണത്തിലേക്കാണ് അദ്ദേഹം ശ്രദ്ധ ചെലുത്തിയത്.
“പ്രധാനമന്ത്രിയാകാൻ 272 എംപിമാരുടെ പിന്തുണ വേണം,” അദ്ദേഹം പറഞ്ഞു.
2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ സഖ്യസാധ്യതകളും നേതൃസ്ഥാനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കാർത്തി ചിദംബരത്തിൻ്റെ പരാമർശം. വരും ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ കൂടുതൽ വ്യക്തമായേക്കുമെന്നാണ് വിലയിരുത്തൽ.




