Culture Entertainment India Kerala News

അഷ്ടമിരോഹിണി മഹോൽസവം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം സുഖ ദർശനമൊരുക്കാൻ ദേവസ്വം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്നേ ദിവസം വി.ഐ.പി / സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

അഷ്ടമിരോഹിണി ആഘോഷം: 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

ഭഗവാൻ്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. പ്രസാദ ഊട്ടിനു മാത്രമായി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നൽകാനും അനുമതി നൽകി.
അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 36,82,000 രൂപയുടെ എസ്റ്റിമേറ്റിനും ദേവസ്വം അനുമതി നൽകിയിട്ടുണ്ട്.

വിശേഷാൽ കാഴ്ചശീവേലി

അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്യ്ക്കും രാത്രിയിലുമുള്ള വിശേഷാൽ എഴുന്നെള്ളിപ്പിന് ദേവസ്വം ഗജവീരൻ ഇന്ദ്ര സെൻ സ്വർണ്ണക്കോലമേറ്റും. ഗോപാലകൃഷ്ണൻ, വിനായകൻ എന്നീ ദേവസ്വം കൊമ്പൻമാർ പറ്റാനകളാകും.

രാവിലെയുള്ള കാഴ്ച ശീവേലിക്ക് ശ്രീ തിരുവല്ല രാധാകൃഷ്ണൻ, ഗുരുവായൂർ സന്തോഷ് മാരാർ & പാർടി മേളം ഒരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും പഞ്ചവാദ്യത്തിന് തിമിലയിൽ ചോറ്റാനിക്കര നന്ദപ്പൻ മാരാരും സംഘവും
മദ്ദളം – കലാമണ്ഡലം കുട്ടി നാരായണൻ & പാർട്ടി, ഇടയ്ക്ക – പല്ലശ്ശന സുധാകരൻ & പാർട്ടി കൊമ്പ്- പേരാമംഗലം വിജയൻ & പാർട്ടി
ഇലത്താളം – പാഞ്ഞാൾ വേലുക്കുട്ടി & പാർട്ടി എന്നീ കലാകാരൻമാർ അണിനിരക്കും. ഗുരുവായൂർ ശശി മാരാരും സംഘവും സന്ധ്യാ തായമ്പക ഒരുക്കും.
രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക – ഗുരുവായൂർ ശശി മാരാർ
നാദസ്വരപ്രദക്ഷിണം – നെൻമാറ കണ്ണൻ

വിശേഷാൽ പ്രസാദം ഊട്ട്
ശ്രീ ഗുരുവായൂരപ്പന് നേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദം ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി,
പപ്പടം, മോര്, പാൽപായസം എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് ധന്യതയേകും.

പ്രസാദ ഊട്ട് 9 മണിക്ക് തുടങ്ങും
അഷ്ടമി രോഹിണി നാളിലെ വിശേഷാൽ പ്രസാദ ഊട്ട് രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അതിന് സമീപമൊരുക്കുന്ന പന്തലിലും പ്രസാദം ഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര്കുളത്തിന് വടക്ക്ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് ഭക്തർക്ക് നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 150 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും.

ശയന പ്രദക്ഷണമില്ല; സ്പെഷ്യൽ ദർശനം നിയന്ത്രിക്കും
അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി, സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മണി മുതൽ തുടങ്ങി അഞ്ചര മണിവരെയും വൈകിട്ട് 5 മുതൽ 6 വരെയുമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്ത് ദർശനം അനുവദിക്കും. ബാക്കിയുള്ള സമയങ്ങളിൽ പൊതു വരിസം വിധാനം മാത്രമാകും. ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ച ശീവേലി നടക്കുന്നതിനാൽ ശയനപ്രദക്ഷിണത്തിനും ദർശനത്തിനും നിയന്ത്രണം ഉണ്ടാകും.

ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. എന്നാലേ ദർശനം കാത്തിരിക്കുന്ന ഭക്തർക്ക് സുഖദർശനം സാധ്യമാകൂ. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനം അനുവദിക്കും. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യം മുതൽ ദർശനത്തിനുള്ള ക്യൂ ക്ഷേത്രത്തിലേക്ക് പതിവ് പോലെ ഫ്ളൈ ഓവർ വഴി വിടും. സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ എന്നിവരെ കൊടിമരം വഴി ദർശനത്തിന് അനുവദിക്കും.

അഷ്ടമിരോഹിണി അപ്പം വഴിപാട്

അപ്പവും പാൽപ്പായസവുമാണ് അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകൾ. എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 7.25 ലക്ഷം രൂപയാണ് അപ്പം എസ്റ്റിമേറ്റ് തുക.
രശീതിന് 35 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 700 യുടെ അപ്പം (20 ശീട്ട്) ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും. ചെക്കോ,ഡിമാൻറ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല. സെപ്റ്റംബർ 3ന് ഉച്ചതിരിഞ്ഞ് 3.30 മുതൽ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള കൗണ്ടർ വഴി അപ്പം വഴിപാട് ശീട്ടാക്കാൻ സൗകര്യം ഏർപ്പെടുത്തും. ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി (350 രൂപാ ) നിജപ്പെടുത്തിയിട്ടുണ്ട്. 10.8 ലക്ഷം രൂപയുടെ പാൽപായസം വഴിപാടിനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *