ന്യൂഡൽഹി: ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിൽ നിർണായക നേട്ടവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT). ഫിനാൻഷ്യൽ ഫ്രോഡ് റിസ്‌ക് ഇൻഡിക്കേറ്റർ (FRI) സംവിധാനത്തിലൂടെ കഴിഞ്ഞ 15 മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെടുമായിരുന്ന ₹5,000 കോടിയിലധികം തടയാനായതായി വകുപ്പ് അറിയിച്ചു.
2025 മേയ് 22ന് ആരംഭിച്ച FRI സംവിധാനം വഴി തുക പിന്നീട് കണ്ടെത്തുകയോ മരവിപ്പിക്കുകയോ തിരിച്ചുപിടിക്കുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനായി. തട്ടിപ്പ് നടക്കുന്നതിന് മുമ്പുതന്നെ ഇടപാടുകൾ തിരിച്ചറിഞ്ഞ് തടയുന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
ആദ്യ ആറുമാസത്തിൽ ₹660 കോടിയുടെ നഷ്ടം തടഞ്ഞ സംവിധാനം 2026 ഓഗസ്റ്റോടെ ₹5,043.73 കോടിയുടെ നഷ്ടം തടയുന്ന നിലയിലേക്ക് വളർന്നു. 2025 ഓഗസ്റ്റിൽ ഇത് ₹139.16 കോടിയായിരുന്നു. 2026 ഏപ്രിൽ മുതൽ നാല് മാസത്തിനിടെ മാത്രം ₹2,000 കോടിയിലധികം നഷ്ടം തടയാനായെന്നും DoT വ്യക്തമാക്കി.
ബാങ്കുകൾ, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, ഇൻഷുറൻസ്, സെക്യൂരിറ്റീസ് മേഖലകൾ, നിയമനിർവഹണ ഏജൻസികൾ എന്നിവയുടെ ഏകോപിത പ്രവർത്തനമാണ് നേട്ടത്തിന് പിന്നിലെന്നും വകുപ്പ് അറിയിച്ചു.





