തൃശ്ശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ലഘൂകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിനിടെ, തൃശ്ശൂർ പുലിക്കളി നടക്കുമോ എന്ന ആശങ്കയിൽ ജനങ്ങൾ. എന്നാൽ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്, പുലികളി നടത്തുന്നത് സംബന്ധിച്ച തീരുമാനം തൃശ്ശൂർ കോർപ്പറേഷനാണ് എടുക്കേണ്ടതെന്നാണ്.
കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, മുൻ വർഷങ്ങളിൽ അനുവദിച്ച തുക ഇത്തവണയും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കോർപ്പറേഷൻ നേരത്തെ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പുലികളി സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പുലിക്കളി നടത്തുന്ന കാര്യത്തിൽ 24-ന് നടക്കുന്ന കൗൺസിൽ യോഗം തീരുമാനമെടുക്കുമെന്ന് മേയർ എം കെ വർഗീസ് അറിയിച്ചു. സർക്കാർ ഫണ്ട് വിനിയോഗിക്കാൻ തടസ്സമില്ലെന്ന് അറിയിച്ചതോടെ, പുലികളി നടക്കുമെന്ന പ്രതീക്ഷയിലാണ് തൃശ്ശൂർ നിവാസികൾ.




