തൃശൂർ: മകരമാസ മാംഗല്യത്തിന്റെ തിരക്കിൽ ഗുരുവായൂർ അമ്പല നട . കണ്ണന്റെ സന്നിധിയിൽ മാത്രം 229 വിവാഹങ്ങളാണ് നടന്നത്, 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നുവെങ്കിലും 19 എണ്ണം റദ്ദായി.സെപ്റ്റംബർ മാസത്തിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ എണ്ണത്തിൽ വിവാഹങ്ങൾ ഒരേ ദിവസം നടക്കുന്നത്. 5 കല്യാണ മണ്ഡപങ്ങളാണ് ഇന്നലെ ഒരുക്കിയത്. വധു, വരന്മാർക്കും ബന്ധുക്കൾക്കും ഇരിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് താത്കാലിക പന്തൽ ഒരുക്കി.
രേഖകൾ പരിശോധിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി.വലിയ തിരക്കനുഭവപ്പെട്ടതോടെ വധു, വരൻ അടുത്ത ബന്ധുക്കൾ, ഫോട്ടോഗ്രാഫർമാർ എന്നിവരുൾപ്പെടെ ഒരു സംഘത്തിൽ 24 പേരായി നിജപ്പെടുത്തിയാണ് മണ്ഡപത്തിനു സമീപത്തേക്ക് പോകാൻ അനുവദിച്ചത്. ദർശനത്തിനുള്ള വരി വടക്കേ നടയിലേക്ക് മാറ്റി.





