തിരുവനന്തപുരം: പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് പൊലീസ്. 2016 ജനുവരി 28-ന് തിരുവന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ച കേസിൽ ദൃശ്യങ്ങളും സാക്ഷിമൊഴികളും ലഭ്യമായെന്ന് പൊലീസ് പറയുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഹോട്ടലിൽ എത്തിയ യുവതിയുടെ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവുകള്‍ ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയാറാക്കിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. കേസില്‍ കര്‍ശന ഉപാധികളോടെ സിദ്ധിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.





