ന്യൂഡല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അർഹമായ വേതനം ലഭ്യമാക്കുന്നതിനായി ബദൽ പേയ്മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (APBS) ഓപ്ഷണലായി നിലനിര്‍ത്തണമെന്നും സമിതി വ്യക്തമാക്കി.
സാങ്കേതിക തടസ്സങ്ങൾ മൂലം യഥാർത്ഥ ഗുണഭോക്താക്കള്‍ പദ്ധതിയിൽ നിന്ന് ഒഴിവാകാതിരിക്കണമെന്ന് എംപി സപ്തഗിരി ശങ്കര്‍ ഉലകയുടെ നേതൃത്വത്തിലുള്ള സമിതി ചൂണ്ടിക്കാട്ടി. 2024 ജനുവരി മുതൽ കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം നിർബന്ധമാക്കിയ സാഹചര്യത്തിൽ, അതിന് പകരമായി അർഹരായ എല്ലാവർക്കും വേതനം ലഭ്യമാക്കാൻ പുതിയ മാർഗങ്ങൾ ആവിഷ്‌കരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവൃത്തിദിനങ്ങൾ 100ൽ നിന്ന് 150 ആക്കി വർദ്ധിപ്പിക്കണം എന്നും വിവിധ ഗ്രാമവികസന പദ്ധതികൾ മുടങ്ങാതെ കുടിശ്ശികയുള്ള പേയ്മെന്റുകൾ നൽകണം എന്നും സമിതി ശുപാർശ ചെയ്തു.





