കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്കുള്ള 140 കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ചിരുന്ന മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസ് ഉടമകളുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മലയോര മേഖലകളിൽ യാത്രാ സൗകര്യം സാരമായി ബാധിക്കുന്ന വിവാദ സ്കീം 2020 സെപ്റ്റംബർ 14നാണ് പ്രസിദ്ധീകരിച്ചത്. കെഎസ്ആർടിസിക്ക് മാത്രം ദീർഘദൂര സർവീസിനുള്ള അനുമതി നൽകുന്ന ഈ സ്കീം നിയമപരമായി നിലനിൽക്കില്ലെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
സ്കീം നിലവിൽ വന്നതോടെ ദീർഘദൂര സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിച്ചിരുന്നു.
മുമ്പ് 140 കിലോമീറ്റർ പരിധിയിലേറിയ സർവീസുകൾക്കുള്ള പെർമിറ്റ് താൽക്കാലികമായി പുതുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ വിധി സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസമേകുന്നതാണ്.





