Kerala News

62-ആം വയസ്സില്‍ വിരമിക്കല്‍ നിര്‍ദേശം മരവിപ്പിച്ചു; ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരുടെ പ്രധാനമായ ഒരു ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ആശാ വര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കി നടത്തിയ 2022 മാര്‍ച്ച് 2ലെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു.

വേതന വര്‍ധനയും മറ്റു ആവശ്യങ്ങളും ഉന്നയിച്ച് തുടരുന്ന സമരം 69-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഈ തീരുമാനം. 62-ാം വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖക്കെതിരെ ആശവര്‍ക്കര്‍മാര്‍ ശക്തമായ പ്രതിഷേധം നടത്തുകയായിരുന്നു.

ആരോഗ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് വാക്കാലു ഉറപ്പ് നല്‍കിയിരുന്നെങ്കിലും, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കണം, ഓണറേറിയം വര്‍ധിപ്പിക്കണം എന്നിങ്ങനെയുള്ള മറ്റ് ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

സമരസമിതി സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്നുവരെയില്ല. അതിനാലാണ് ഹൈക്കോടതിയെ കബളിപ്പിച്ചുവെന്ന് ആശവര്‍ക്കര്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *