India News

അഹമ്മദാബാദ് വിമാനാപകടം: എയര്‍ ഇന്ത്യയില്‍ നടപടി ശക്തം; ഡിവിഷണല്‍ വൈസ് പ്രസിഡന്റ് അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരെ മാറ്റി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. എയര്‍ ഇന്ത്യയുടെ സുപ്രധാന ചുമതലകളിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ നീക്കി. വിമാന കമ്പനിയുടെ ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണം എന്നാണ് ഡിജിസിഎ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം – ബോയിങ് 787-8 ഡ്രീംലൈനര്‍ – വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. വിമാനയാത്രികര്‍ക്ക് പുറമെ പ്രദേശ വാസികളായ 28 പേരും മരിച്ചിരുന്നു. ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. അഹമ്മദാബാദ് അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡിഡിസിഎ നിര്‍ദേശിച്ചിരുന്നു. അറ്റകുറ്റപണി ഉള്‍പ്പെടെ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ആയിരുന്നു നിര്‍ദേശം. ഇതിനുള്ള മാനദണ്ഡങ്ങളും ഡിജിസിഎ പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാത്ത എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ദേശം നിലനില്‍ക്കെ തന്നെ സര്‍വീസ് നടത്തിയെന്നും ആക്ഷേപങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *