India News

അധികാരക്കസേരയില്‍ തുടര്‍ച്ചയായ 25ാം വര്‍ഷത്തിലേക്ക്; മോദിയുടെ രാഷ്ട്രീയ ജീവിതം

ന്യൂഡല്‍ഹി: ഭരണാധികാരിയെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 25ാം വര്‍ഷത്തിലേക്ക്. ജനജീവിതം മെച്ചപ്പെടുത്തുകയും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയെന്നതുമാണ് തന്റെ കടമയെന്ന് മോദി പറഞ്ഞു. ഇത്രയും കാലം ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയെന്നും മോദി എക്‌സില്‍ കുറിച്ചു.

2001 ഒക്ടോബര്‍ എഴിനാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ‘ഇന്ത്യക്കാരുടെ തുടര്‍ച്ചയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി. ഭരണാധികാരിയെന്ന നിലയില്‍ തന്റെ സേവനത്തിന്റെ 25ാം വര്‍ഷത്തിലേക്ക് കടന്നിരിക്കകയാണ്.രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി’ മോദി എക്‌സില്‍ കുറിച്ചു.

‘ഈ വര്‍ഷങ്ങളിലെല്ലാം, ജന ജീവിതം മെച്ചപ്പെടുത്തുന്നതിനും നമ്മളെയെല്ലാം വളര്‍ത്തിയ ഈ മഹത്തായ രാഷ്ട്രത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കുന്നതിനുമുള്ള എന്റെ നിരന്തര പരിശ്രമമാണ് ഞാന്‍ നടത്തിയത്’ മോദി പറഞ്ഞു. ഭരണാധികാരി എന്ന നിലയിൽ മോദിക്ക് ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം നേരിടേണ്ടി വന്നിട്ടില്ല പ്രധാനമന്ത്രിമാരിൽ, മുഖ്യമന്ത്രിയായി പന്ത്രണ്ടര വർഷത്തിലേറെ ഉൾപ്പെടെ, ഒരു സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച റെക്കോർഡും അദ്ദേഹത്തിനുണ്ട്.

ഗുജറാത്തില്‍ തുടര്‍ച്ചയായ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷമാണ് മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഗുജറാത്തിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ മോദി 12 വര്‍ഷവും 227 ദിവസവുമാണ് ആ കസേരയില്‍ ഇരുന്നത്. പ്രധാനമന്ത്രി എന്ന നിലയില്‍ ഒരിക്കലും ഒരു തെരഞ്ഞെടുപ്പ് പരാജയം മോദി അറിഞ്ഞിട്ടില്ല. തുടര്‍ച്ചയായി കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നവരില്‍ രണ്ടാംസ്ഥാനത്താണ് മോദിയുടെ സ്ഥാനം. ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് മോദി ഇന്ദിരാ ഗാന്ധിയെ പിന്തുളളി രണ്ടാമത് എത്തിയത്. ഇനി മുന്നിലുള്ളത് നെഹ്രു മാത്രമാണ്.

ഗുജറാത്തിലെ മെഹ്‌സാനയില്‍ ദാമോദര്‍ദാസ് മുള്‍ചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറുമക്കളില്‍ മൂന്നാമനായി 1950 സെപ്റ്റംബര്‍ പതിനേഴിനാണ് മോദിയുടെ ജനനം. 1971ല്‍ ആര്‍എസ്എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. 1987ല്‍ ബിജെപിയില്‍ അംഗത്വമെടുത്ത് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കടന്നു. 90ല്‍ ഗുജറാത്ത് ബിജെപിയുടെ ജനറല്‍ സെക്രട്ടറി. 1995ല്‍ ഗുജറാത്തില്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ മോദി ബിജെപിയുടെ ദേശീയ സെക്രട്ടറി. 2001ല്‍ കേശുഭായ പട്ടേല്‍ സ്ഥാനമൊഴിഞ്ഞതോടെ ഒക്ടോബര്‍ ഏഴിന് മുഖ്യമന്ത്രി പദത്തിലേക്ക്.

2014ല്‍ 336 സീറ്റുകളുടെ ചരിത്രവിജയം നേടി എന്‍ഡിഎ. ഇന്ദ്രപ്രസ്ഥത്തിലേക്ക് മോദിയുടെ കടന്നുവരവ്. മേയ് 26നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ. 2019ലും 2024ലും ചരിത്രവിജയം ആവര്‍ത്തിച്ച് ബിജെപിയെ വീണ്ടും അധികാരത്തിലേറ്റി പ്രധാനമന്ത്രി കസേരയില്‍.

Leave a Reply

Your email address will not be published. Required fields are marked *