വയനാട് മുണ്ടക്കെയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി പിണറായി സർക്കാർ എന്ത് ചെയ്തെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ എത്രപേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീട് വച്ച് നല്‍കിയെന്ന് അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം മുതല്‍ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
ഇപ്പോഴും കടുവ വന്നാലും ഉരുള്‍പൊട്ടല്‍ വന്നാലും മോദിയെ പഴി പറയാനല്ലാതെ ഇൻഡി സഖ്യം ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്നും വി.മുരളീധരൻ ചോദിച്ചു.
പുൽപ്പള്ളിയിൽ ബിജെപിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന പ്രവർത്തകരെ മുൻ കേന്ദ്രമന്ത്രി സ്വീകരിച്ചു.
വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് വി.മുരളീധരൻ ചോദിച്ചു. വന്യജീവി ആക്രമണം തടയാന്‍ കേന്ദ്രം അനുവദിച്ച ഫണ്ട് കേരളം പാഴാക്കി.
കേന്ദ്ര നിർദേശങ്ങൾ കൃത്യമായി പാലിച്ചുവെങ്കിൽ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
ജനങ്ങളുടെ ജീവൻ പോയശേഷം ആനയെയും കടുവയെയും ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് നടത്താമെന്നതാണ് സംസ്ഥാന സർക്കാരിൻ്റെ രീതിയെന്നും വി.മുരളീധരൻ പരിഹസിച്ചു.
സ്വന്തം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നപാര്‍ട്ടിയാണ് വയനാട്ടിലെ കോൺഗ്രസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് അവഗണിച്ചപ്പോൾ, മോദി ആദരിച്ച ചെറുവയൽ രാമനെപ്പോലുള്ളവരുടെ വീട്ടിലെത്തി ഫോട്ടാഷൂട്ട് നടത്തുകയാണ് പ്രിയങ്ക വാധ്ര ചെയ്യുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.





