Kerala News

പി വി അൻവറിന്റെ 14.38 കോടിയുടെ സ്വത്ത് അഞ്ച് വര്‍ഷത്തിനിടെ 64.14 കോടിയായി; റെയ്ഡില്‍ വിശദീകരണവുമായി ഇ ഡി

കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ പരിശോധന 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). 2015ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്സി) നിന്നും വ്യാജ വായ്പാ അനുമതികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിലാണ് നടപടി. ലോണെടുത്ത തുക പി വി അന്‍വര്‍ വകമാറ്റിയതായി സംശയിക്കുന്നു എന്നാണ് ഇഡിയുടെ നിലപാട്.

പി വി അന്‍വറിന്റെ വസതിക്ക് പുറമെ, മെസ്സേഴ്‌സ് മലംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മെസ്സേഴ്‌സ് പിവി ആര്‍ ഡെവലപ്പേഴ്സ്, മെസ്സേഴ്‌സ് ബിസ് മഞ്ചേരി എല്‍എല്‍പി, മെസ്സേഴ്‌സ് കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ (മലപ്പുറം ബ്രാഞ്ച്) എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്, സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തിയതായി ഇ ഡി പത്രക്കുറിപ്പില്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് അന്‍വറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.

ലോണെടുത്ത തുക അന്‍വര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റി. 2016 ലെ 14.38 കോടിയുടെ സ്വത്ത്, 2021ല്‍ 64.14 കോടിയായി വര്‍ധിച്ചതുമായി ബന്ധപ്പെട്ട് കൃത്യമായി വിശദീകരണം നല്‍കാന്‍ അന്‍വറിനായില്ലെന്നും ഇഡി പറയുന്നു. അന്‍വറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമ പി വി അന്‍വറാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. നിലവില്‍ അന്‍വറിന്റെ ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റയും പേരിലാണ് സ്ഥാപനം ഉളളതെന്നും ഇഡി പറയുന്നു.

റെയ്ഡിനിടെ, വില്‍പ്പന കരാറുകള്‍, സാമ്പത്തിക രേഖകള്‍, സ്വത്ത് പേപ്പറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കുറ്റകരമായ രേഖകളും ഡിജിറ്റല്‍ തെളിവുകളും, ഒന്നിലധികം രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇഡി പത്രക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *