Kerala News

പത്താം ദിവസവും രാഹുല്‍ കാണാമറയത്ത്; മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്താം ദിവസവും ഒളിവില്‍ തുടരുന്നു. രാഹുലിനെ കണ്ടെത്താന്‍ അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നതായാണ് വിവരം. അതിനിടെ രാഹൂലിന്റെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നത് അന്വേഷസംഘത്തെ കുഴപ്പിക്കുന്നു. ബംഗളൂരുവില്‍ തന്നെ ഉണ്ടാകാം എന്ന നിഗമനത്തില്‍ അന്വേഷണസംഘം അവിടെ തുടരുകയാണ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ കീഴടങ്ങാനുള്ള സാധ്യത കുറവാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയിലെ പ്രധാനവാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗര്‍ഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയതെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ലെന്നും തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും രാഹുല്‍ പറയുന്നു. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയാറാണെന്നും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്.

കര്‍ണാടകയിലെ വന്‍ സ്വാധീനമാണ് രാഹുലിനെ പിടികൂടാന്‍ തടസമാകുന്നതെന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ സഹായവും രാഹുലിന് ലഭിക്കുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് വരെ രാഹുല്‍ വിഷയം നിലനിര്‍ത്താനായി മനഃപ്പൂര്‍വം പിടിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. രാഹുലിനെ പിടികൂടണ്ടെന്ന് അന്വേഷണസംഘത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജയിലില്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു രാഹുല്‍. വെള്ളിയാഴ്ച ഉച്ചയ്ക്കു മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് തിരിച്ചു കൊണ്ടു പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു അഡ്മിറ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *