അസമിലെ കച്ചാർ ജില്ലയിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൻ്റെ പ്രകമ്പനം വടക്കുകിഴക്കൻ മേഖലയിലെ വിവിധ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് രാത്രി 9.10ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഷില്ലോങ്ങിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വിവരമനുസരിച്ച്, ഭൂചലനം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 39 കിലോമീറ്റർ ആഴത്തിലായിരുന്നു. അസമിലെ കച്ചാർ ജില്ലയിൽ 24.941 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 93.007 ഡിഗ്രി കിഴക്കൻ രേഖാംശത്തിലും ആയിരുന്നു പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് ജനങ്ങളിൽ ആശങ്കയുണ്ടായെങ്കിലും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.





