India News Sports

വനിതാ താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം; എല്ലാവര്‍ക്കും തുല്യവേതനം, പ്രതിഫലം രണ്ടിരട്ടിയാക്കി

ന്യൂഡല്‍ഹി: ആഭ്യന്തര വനിതാ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ വര്‍ധന വരുത്തി ബിസിസിഐ. പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് തുല്യമായ പ്രതിഫലമാണ് പുതുക്കിയ വേതന ഘടനയിലുള്ളത്. നവംബറില്‍ ഇന്ത്യ ആദ്യമായി വനിത ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഫലത്തിലും ആനുകൂല്യത്തിലും വന്‍ വര്‍ധന വരുത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിലാണ് പുതുക്കിയ വേതന ഘടനയ്ക്ക് അംഗീകാരം ലഭിച്ചത്. നേരത്തെ സീനിയര്‍ പുരുഷ, വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീസ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആഭ്യന്തര ക്രിക്കറ്റിലും തുല്യവേതനം നടപ്പാക്കുന്നത്.

പുതിയ ഘടന അനുസരിച്ച് ഏകദിന, ത്രിദിന മത്സരങ്ങള്‍ കളിക്കുന്ന വനിതാ ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ പ്ലെയിങ് ഇലവന്റെ ഭാഗമാണെങ്കില്‍ പ്രതിദിനം 50,000 രൂപ ലഭിക്കും. പ്ലേയിങ് ഇലവനില്‍ ഇടം നേടാത്തവര്‍ക്കും

റിസര്‍വ് താരങ്ങള്‍ക്കോ ഒരു മത്സരത്തിന് 25,000 രൂപ ലഭിക്കും. ടി20 ഫോര്‍മാറ്റില്‍, പ്ലെയിംഗ് ഇലവനിലെ താരങ്ങള്‍ക്ക് ഒരു മത്സരത്തിന് 25,000 രൂപയും റിസര്‍വ് ടീമിലുള്ളവര്‍ക്ക് 12,500 രൂപയും ലഭിക്കും.

മുതിര്‍ന്ന വനിത താരങ്ങളുടെ പ്രതിഫലം 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തും. നിലവില്‍ സീനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 20,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 10,000 രൂപയാണ് പ്രതിദിനം നല്‍കുന്നത്. ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 10,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 5000 രൂപയുമായിരുന്നു. സീനിയര്‍ ടൂര്‍ണമെന്റുകളില്‍ സീസണില്‍ ലീഗ് സ്റ്റേജുകളില്‍ മാത്രം കളിക്കുകയാണെങ്കില്‍ ഒരു താരത്തിന് ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയാണ് കിട്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *