India News

വന്ദേ ഭാരത് സ്ലീപ്പര്‍ ആദ്യ ട്രെയിന്‍ ബംഗാളിന്; റൂട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേക്ക്. പശ്ചിമ ബംഗാളിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആദ്യം സര്‍വീസ് നടത്തുക. ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലേക്കാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. പുതിയ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.

ആധുനിക സൗകര്യങ്ങളോടെയാണ് 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേറുന്നത്. സുഖപ്രദമായ സ്ലീപ്പര്‍ ബെര്‍ത്തുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ടോയ്ലറ്റുകള്‍, തീപിടിത്തം തടയാനുള്ള സംവിധാനങ്ങള്‍, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍, ഡിജിറ്റല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ആധുനിക സസ്പെന്‍ഷന്‍ സംവിധാനങ്ങള്‍ എന്നിവയോടെയാണ് ട്രെയിന്‍ തയ്യാറാക്കിയിരിക്കുന്നത്.

1,000 കിലോമീറ്ററില്‍ കൂടുതല്‍ വരുന്ന ദീര്‍ഘദൂര യാത്രകള്‍ക്ക് ഉതകുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വേഗതയേറിയതും സുരക്ഷിതവും കൂടുതല്‍ സുഖകരവുമായ രാത്രി യാത്ര എന്നതാണ് ട്രെയിനിന്റെ ലക്ഷ്യം. ഗുവാഹത്തി-ഹൗറ റൂട്ടിലെ യാത്രയ്ക്ക് തേര്‍ഡ് എസി ടിക്കറ്റിന് ഏകദേശം 2300 രൂപയാണ് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. സെക്കന്‍ എസി 3000, ഫസ്റ്റ് എസി 3600 എന്നിങ്ങനെയാകും നിരക്കുകള്‍. ഇതേ റൂട്ടിലെ വിമാനയാത്രയ്ക്ക് പലപ്പോഴും ആറായിരം മുതല്‍ മുകളിലേക്കാണ് ടിക്കറ്റ് നിരക്ക്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മികച്ച ഒപ്ഷന്‍ ആയിരിക്കുമെന്നും അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടുന്നു.

പുതിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനില്‍ നടന്ന പരീക്ഷണത്തില്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ സഞ്ചരിച്ചിരുന്നു. പരീക്ഷണത്തിന്റെ വിഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മണിക്കൂറില്‍ 180ല്‍ ഏറെ കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ട്രെയിനില്‍ ഗ്ലാസുകളില്‍നിന്ന് വെള്ളം തുളുമ്പാതെയിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *