ന്യൂഡൽഹി: ചെറിയ തുകയുള്ള ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്കും ഇനി നഷ്ടപരിഹാരത്തിന് അർഹത ലഭിക്കും. ഇത്തരം കേസുകളിൽ പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനുള്ള പുതിയ ചട്ടക്കൂട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചു. പണനയ അവലോകന ചർച്ചകൾക്ക് പിന്നാലെയാണ് ഈ നിർണായക തീരുമാനം പുറത്തുവിട്ടത്.
ഡിജിറ്റൽ പേയ്‌മെന്റുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക നടപടികൾ പരിഗണിക്കുന്നതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തി ഒരു ചർച്ചാപത്രം ഉടൻ പുറത്തിറക്കും. മുതിർന്ന പൗരന്മാർ ഉൾപ്പെടെ അധിക കരുതൽ ആവശ്യമുള്ള ഉപഭോക്തൃ വിഭാഗങ്ങൾക്കായി അധിക ഓതന്റിക്കേഷൻ സംവിധാനങ്ങളും വൈകിയ ക്രെഡിറ്റ് സൗകര്യങ്ങളും കൊണ്ടുവരാൻ ആലോചിക്കുന്നതായും ഗവർണർ വ്യക്തമാക്കി.





