ന്യൂഡൽഹി: നെഹ്റുവിന്റെ ഓർമ്മകൾ മായ്ച്ചത് ബിജെപിയാണെന്ന കോൺഗ്രസിനുള്ളിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. നെഹ്റു എന്ന പേര് നിലനിർത്തേണ്ടിയിരുന്നത് ഇന്ദിരാ നെഹ്റുവായിരുന്നുവെങ്കിലും, പിന്നീട് രാജീവ് നെഹ്റു, സഞ്ജയ് നെഹ്റു, രാഹുൽ നെഹ്റു എന്നിങ്ങനെ പേരുകൾ ഉപേക്ഷിച്ച് ‘ഗാന്ധി’ എന്ന പേര് സ്വീകരിച്ചതിലൂടെ നെഹ്റു കുടുംബത്തിന്റെ പാരമ്പര്യം മാറ്റിയത് കോൺഗ്രസ് തന്നെയാണെന്ന വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഇന്ന് ‘നെഹ്റു കുടുംബം’ എന്നത് ‘ഗാന്ധി കുടുംബം’ ആയി മാറിയതിന്റെ ഉത്തരവാദിത്തം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് യുക്തിയില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ ചരിത്രപരമായ പശ്ചാത്തലവും വിമർശന വിധേയമാകുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് രൂപംകൊണ്ട പാർട്ടിയിൽ വിദേശ സ്വാധീനം സ്ഥിരമായി നിലനിന്നിരുന്നുവെന്നും, സോണിയ ഗാന്ധി രാജീവ് ഗാന്ധിയുടെ ഭാര്യയായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതിന് ശേഷവും ദീർഘകാലം ഇന്ത്യൻ പൗരത്വം സ്വീകരിക്കാതിരുന്നത് സംശയങ്ങൾ ഉയർത്തുന്നതാണെന്നും വിമർശനം ഉയരുന്നു. 1971ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധകാലത്ത് രാജീവ് ഗാന്ധിയെ വിദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയ സംഭവവും രാജ്യത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതായും ആരോപിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഇടയ്ക്കിടെയുള്ള വിദേശയാത്രകളുടെ ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തത ആവശ്യപ്പെടുന്ന വിമർശകർ, നെഹ്റുവിന്റെ ഓർമ്മകൾ മായ്ച്ചതിന്റെ ഉത്തരവാദിത്തം ബിജെപിയിലേക്ക് തള്ളാനുള്ള ശ്രമം രാഷ്ട്രീയ കപടത മാത്രമാണെന്ന് ആരോപിച്ചു.





