ന്യൂഡല്‍ഹി: ‘ചലോ സന്‍സദ്’ മാര്‍ച്ചിന് രണ്ട് ദിവസങ്ങള്‍ക്കു ശേഷവും ജന്തര്‍ മന്തറിലെ പ്രതിഷേധം ശക്തമായി തുടരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ പുതിയ പ്രതിഷേധക്കാരുടെ വരവോടെ ബുധനാഴ്ച പ്രതിഷേധവേദി കൂടുതല്‍ സജീവമായി.
രാത്രിയാത്ര കഴിഞ്ഞ് ബസുകളിലും ട്രെയിനുകളിലുമായി എത്തിയ നിരവധി പേരാണ് ബാഗുകളും ചുരുട്ടിവെച്ച ബാനറുകളുമായി പ്രതിഷേധവേദിയിലെത്തിയത്. പുതുതായി എത്തിയവര്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിനും കുടിവെള്ളവും ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.
സ്‌കൂള്‍ യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ചിലര്‍ വേദിയില്‍നിന്നുള്ള പ്രസംഗങ്ങള്‍ കേട്ട് റോഡില്‍ ഇരുന്നപ്പോള്‍, മറ്റുചിലര്‍ പൊലീസ് ബാരിക്കേഡുകള്‍ക്ക് സമീപം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും പ്രതിഷേധം തുടര്‍ന്നു.
‘ചലോ സന്‍സദ്’ മാര്‍ച്ചിന് ശേഷവും പ്രതിഷേധത്തിന് ലഭിക്കുന്ന ജനപങ്കാളിത്തം തുടരുന്നതായാണ് പുതിയ പ്രതിഷേധക്കാരുടെ വർധനവ് സൂചിപ്പിക്കുന്നത്.





