കൊൽക്കത്ത: സംസ്ഥാനത്ത് ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടികളുമായി പശ്ചിമ ബംഗാൾ സർക്കാർ. പ്രായപൂർത്തിയാകാത്തവരുടെ വിവാഹവും ഗർഭധാരണവും കണ്ടെത്തുന്നതിനായി വീടുകൾതോറുമുള്ള പരിശോധന നടത്താൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദേശം നൽകി.
ശൈശവ വിവാഹം സംഘടിപ്പിക്കുകയോ അതിന് സഹായം നൽകുകയോ ചെയ്യുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നിയമലംഘിക്കുന്നവർക്ക് സർക്കാർ ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ നൽകില്ല. സർക്കാർ ആനുകൂല്യങ്ങൾ പിൻവലിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
18 വയസ്സ് തികയുന്നതിന് മുമ്പ് പ്രസവിച്ച സ്ത്രീകളുടെ ഭർത്താക്കന്മാർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുമെന്നും സർക്കാർ സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും അധികാരി പറഞ്ഞു.
ശൈശവ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതർ, ഖാസിമാർ, മറ്റ് വ്യക്തികൾ എന്നിവർക്കെതിരെയും നിയമനടപടി സ്വീകരിക്കും. വിവാഹത്തിന് കൂട്ടുനിൽക്കുന്ന മാതാപിതാക്കളെയും രക്ഷിതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





