ന്യൂഡൽഹി: ലോകത്ത് വർധിച്ചു വരുന്ന യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക സംഘർഷങ്ങൾ ഒരുപ്രശ്നത്തിനും സ്ഥിരപരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചർച്ചകളും നയതന്ത്രവും വഴിയേ മാത്രമേ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിനൊപ്പം ഡല്‍ഹിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ആഗോള പ്രതിസന്ധികൾ ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യമാണെന്നും മോദി പറഞ്ഞു. ഇന്ത്യയും ഫിന്‍ലന്‍ഡും നിയമവാഴ്ച, സംഭാഷണം, നയതന്ത്രം എന്നിവയിൽ വിശ്വാസമുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈൻ ആയാലും പശ്ചിമേഷ്യ ആയാലും സംഘർഷങ്ങൾ വേഗത്തിൽ അവസാനിപ്പിക്കാനുള്ള എല്ലാ സമാധാന ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകും എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും എല്ലാ രൂപത്തിലുള്ള തീവ്രവാദത്തെയും വേരോടെ പിഴുതെറിയുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.





