വാഷിങ്ടൺ: ഇറാനുമായി യാതൊരു വിധത്തിലുള്ള ചർച്ചകളോ ധാരണകളോ നടത്തില്ലെന്നും യുദ്ധം അവസാനിപ്പിക്കാൻ നിരുപാധികമായ കീഴടങ്ങലാണ് ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാനിലെ നിലവിലെ ഭരണകൂടം മാറി താൻ അംഗീകരിക്കുന്ന പുതിയ നേതൃത്വം അധികാരത്തിലെത്തുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന രാജ്യത്തെ പുനർനിർമിക്കാൻ അമേരിക്ക സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ കീഴടങ്ങാൻ തയ്യാറായാൽ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ആ രാജ്യത്തെ മുൻകാലത്തേക്കാൾ ശക്തവും വികസിതവുമായ രാഷ്ട്രമാക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ പ്രശസ്തമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന മുദ്രാവാക്യത്തിന് സമാനമായി’മേക്ക് ഇറാന്‍ ഗ്രേറ്റ് എഗെയ്ന്‍’ എന്ന ലക്ഷ്യവും അദ്ദേഹം മുന്നോട്ടുവച്ചു. അതേസമയം ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ പ്രധാന കേന്ദ്രങ്ങളിലും ബെയ്‌റൂട്ടിലെ ഹിസ്ബുള്ള താവളങ്ങളിലും ഇസ്രായേല്‍ ശക്തമായ ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്.





