മധ്യ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഇസ്രയേലും അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടെല്‍ അവിവനടുത്തുള്ള റമത്ത് ഗാന്‍ പ്രദേശത്താണ് മിസൈല്‍ ആക്രമണം ലക്ഷ്യമിട്ടത്. ഒന്നിലധികം വാര്‍ഹെഡ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടങ്ങള്‍ക്കും ഒരു ട്രെയിന്‍ സ്‌റ്റേഷനും കേടുപാടുകുള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് അക്രമണം നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആക്രമണത്തെ ‘പ്രതികാരം’ എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബാസിജ് സേനയുടെ തലവന്‍ ഡോ. അലി ലാരിജാനി, ഗോലംറേസ സുലൈമാനി എന്നിവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച നടത്തുമെന്നും ഇറാന്‍ വിശദീകരിച്ചു.
അതെസമയം ബുധനാഴ്ച രാവിലെ വീണ്ടും ഇറാന്‍ ആക്രമണം നടത്തിയതായാണ് വിവരം. ആക്രമണത്തില്‍ രണ്ട് വൃദ്ധര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബങ്കറുള്ള വീട്ടിലാണ് അവര്‍ താമസിച്ചിരുന്നതെങ്കിലും ആക്രമണ സമയത്ത് ബങ്കറിനുള്ളിലേക്ക് കയറാനാകാഞ്ഞതാണ് മരണത്തിനിടയാക്കിയത്. ഇതോടെ വ്യോമാക്രമണ മുന്നറിയിപ്പുകള്‍ക്ക് ഫലപ്രാപ്തിയില്ലെന്ന ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്.





