മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കുറ്റൂർ സ്വദേശി അനിൽകുമാർ.ടി.ജി ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലുള്ള സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടർക്കെതിരെ വിധി വന്നത്.
അനിൽകുമാർ 7000 രൂപ നൽകിയാണ് മൊബൈൽ ഫോൺ വാങ്ങിയത്. ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഫോണിന് കൂട്ടതലായി ചൂട് പിടിക്കുന്ന അവസ്ഥ, ബാറ്ററി തകരാർ എന്നിവ മൂലം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തു.
വാറണ്ടി കഴിഞ്ഞു എന്ന വാദമാണ് എതിർകക്ഷി ഉയർത്തിയത്. നിർമ്മാണ വൈകല്യം തെളിഞ്ഞാൽ വാറണ്ടി കഴിഞ്ഞു എന്ന് പറഞ്ഞ് എതിർ കക്ഷിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് കേടതി ചൂണ്ടിക്കാട്ടി. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഉല്പന്നത്തിൻ്റെ വിലയായ 7000 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





