Business Economy India News

പശ്ചിമേഷ്യൻ സംഘർഷം: ഇന്ധനവിതരണം സാധാരണ നിലയിലെന്ന് കേന്ദ്രം

ന്യൂ ഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ തുടർന്ന് ഇന്ത്യ സർക്കാർ വിവിധ പ്രധാന മേഖലകളിൽ ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി.

രാജ്യത്ത് എൽപിജി വിതരണം സാധാരണ നിലയിൽ തുടരുകയാണെന്നും ഏപ്രിൽ 11ന് മാത്രം 52.3 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തതായും ഊർജ മന്ത്രാലയം അറിയിച്ചു. എവിടെയും വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൗരന്മാർ സാഹചര്യങ്ങൾ മനസിലാക്കി അനാവശ്യ സിലിണ്ടറുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി രാജ്യത്തുടനീളം വ്യാപക പരിശോധനകൾ തുടരുകയാണ്. ഇതിൻ്റെ ഭാഗമായി 2,700-ലധികം റെയ്ഡുകൾ നടത്തിയതോടൊപ്പം 219 എൽപിജി വിതരണക്കാരെ ശിക്ഷിക്കുകയും 56 ഡീലർഷിപ്പുകൾ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

പകരം ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാർച്ച് മുതൽ 4.24 ലക്ഷം പി.എൻ.ജി കണക്ഷനുകൾ നൽകിയതോടൊപ്പം 4.66 ലക്ഷം പേർ പുതിയ കണക്ഷനുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യത്തെ തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോൾ, ഡീസൽ റീട്ടെയിൽ വിതരണവും തടസ്സമില്ലാതെ തുടരുന്നു.

വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും കേന്ദ്ര സർക്കാർ അവലംബിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 8.97 ലക്ഷം പേർ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു വന്നിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ ജിയോപൊളിറ്റിക്കൽ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന സുരക്ഷയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ പ്രതിബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *