രാജ്യത്തെ ആദ്യ ‘ഡോൾഫിൻ റെസ്ക്യൂ ആംബുലൻസ്’ നാല് മാസത്തിനിടെ എട്ട് ഗംഗാ ഡോൾഫിനുകളെ രക്ഷപ്പെടുത്തി വീണ്ടും നദിയിലേക്ക് തിരിച്ചുവിട്ടുവെന്ന് അധികൃതർ അറിയിച്ചു. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഭാഗമായാണ് രക്ഷാപ്രവർത്തനം നടന്നത്.
ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ നടന്ന ഏറ്റവും പുതിയ രക്ഷാപ്രവർത്തനത്തിൽ, ഒരു ആൺ ഗംഗാ ഡോൾഫിൻ കനാലിലെ ചെളിവെള്ളത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നദിയിലേക്ക് തിരികെ പോകാൻ കഴിയാത്തതിനെ തുടർന്ന് ഡോൾഫിൻ്റെ നില വഷളായതായി അധികൃതർ വ്യക്തമാക്കി.
ഉത്തർപ്രദേശ് വനവകുപ്പും ടർട്ടിൽ സർവൈവൽ അലയൻസ് ഇന്ത്യ സംഘവും ചേർന്ന് നടത്തിയ 13 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഡോൾഫിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി ആരോഗ്യ പരിശോധനക്ക് വിധേയമാക്കി വീണ്ടും രാപ്തി നദിയിലേക്ക് തുറന്നു വിടുകയായിരുന്നു.





