നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടി പുനർനിർമ്മിക്കാൻ നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്ത് മമത ബാനർജി. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് പോകാമെന്നും മമത വ്യക്തമാക്കി.
കാളിഘട്ടിലെ വസതിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ യോഗത്തിലായിരുന്നു മമതയുടെ പ്രതികരണം. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും യോഗത്തിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടെങ്കിലും തൃണമൂൽ കോൺഗ്രസ് വീണ്ടും ശക്തമായി തിരിച്ചുവരുമെന്ന് മമത പറഞ്ഞു. പാർട്ടിയോടൊപ്പം തുടരുന്നവർ തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമ്മിച്ച് വീണ്ടും പ്രവർത്തനം ആരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പാർട്ടി ഓഫീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കാനും പുതിയ പെയിൻ്റടിക്കാനും മമത ആഹ്വാനം ചെയ്തു. ആവശ്യമെങ്കിൽ താനും നേരിട്ട് പെയിൻ്റിംഗ് ജോലിയിൽ പങ്കെടുക്കുമെന്നും മമത പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ജനവിധി “തട്ടിയെടുത്തതാണ്” എന്നാരോപിച്ച മമത, തൃണമൂൽ കോൺഗ്രസ് ഒരിക്കലും തലകുനിക്കില്ലെന്നും വ്യക്തമാക്കി.





