ന്യൂഡൽഹി: വന്ദേ മാതരവുമായി ബന്ധപ്പെട്ട് 1937ൽ കോൺഗ്രസ് സ്വീകരിച്ച തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി (CWC) തീരുമാനിച്ചു. ഇനി മുതൽ പാർട്ടിയുടെ എല്ലാ പരിപാടികളിലും ദേശീയഗാനമായ വന്ദേ മാതരത്തിൻ്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ വരെ മാത്രമേ ആലപിക്കുകയുള്ളൂ.
നാല് മണിക്കൂറിലേറെ നീണ്ട പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. 1937ൽ പാർട്ടിയുടെ അന്നത്തെ ഉന്നത നേതൃത്വം എടുത്ത തീരുമാനത്തിന് കോൺഗ്രസ് ഇപ്പോഴും പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“ഇക്കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ല. കോൺഗ്രസ് അധ്യക്ഷൻ ഇന്നലെ ഗോവയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ന് CWC യോഗത്തിലും വിഷയം ചർച്ച ചെയ്തു. 1937ലെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയെന്നതാണ് ഞങ്ങളുടെ നിലപാട്,” വേണുഗോപാൽ പറഞ്ഞു.
മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, രവീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭഭായ് പട്ടേൽ തുടങ്ങി അന്നത്തെ കോൺഗ്രസിൻ്റെ ഉന്നത നേതാക്കൾ പങ്കെടുത്ത സാഹചര്യത്തിലാണ് 1937ലെ തീരുമാനം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1937ലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന എല്ലാ പാർട്ടി പരിപാടികളിലും വന്ദേ മാതരത്തിൻ്റെ രണ്ട് ചരണങ്ങൾ മാത്രമായിരിക്കും ഇനി ആലപിക്കുകയെന്നും വേണുഗോപാൽ വ്യക്തമാക്കി.





