ലോക ജനതയിൽ വൈകല്യത്തിന് ഏറ്റവും വലിയ കാരണമായി മാനസികാരോഗ്യ പ്രശ്നങ്ങൾ മാറിയതായി പുതിയ പഠനം. ഹൃദ്രോഗം, കാൻസർ, മസിൽ-എല്ല് സംബന്ധമായ അസുഖങ്ങൾ എന്നിവയെ മറികടന്നാണ് മാനസിക രോഗങ്ങൾ ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നത്. ദി ലാൻസെറ്റ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ദി യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ്, ക്യൂൻസ്ലാൻഡ് സെൻ്റർ ഫോർ മെൻ്റൽ ഹെൽത്ത് റിസർച്ച്, യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ എന്നിവയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
2023ൽ ലോകത്ത് ഏകദേശം 120 കോടി ആളുകൾ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ജീവിച്ചിരുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. 1990കളിൽ ഇതിൻ്റെ പകുതിയിൽ കുറവ് രോഗികൾക്ക് മാത്രമാണ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നത്.
ഉത്കണ്ഠയും വിഷാദരോഗവും വർധിച്ചതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. 15 മുതൽ 19 വയസ് വരെയുള്ള കൗമാരക്കാരും സ്ത്രീകളുമാണ് കൂടുതൽ ബാധിക്കപ്പെട്ടിട്ടുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു.
ലോകവ്യാപകമായി മാനസികാരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധയും ചികിത്സാ സംവിധാനങ്ങളും അനിവാര്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.





