വാഷിങ്ടൺ: ഏറ്റവും മാരകമായ കാൻസർ രോഗങ്ങളിൽ ഒന്നായ പാൻക്രിയാറ്റിക് കാൻസറിൻ്റെ ചികിത്സയിൽ പുതിയ പ്രതീക്ഷ നൽകുന്ന കണ്ടെത്തലുമായി ഗവേഷകർ. പരീക്ഷണഘട്ടത്തിലുള്ള ഒരു പുതിയ ഗുളിക രോഗികളുടെ ആയുസ്സ് വർധിപ്പിക്കാൻ സഹായിച്ചതായി പഠന റിപ്പോർട്ട് വ്യക്തമാക്കി.
‘ഡാരാക്സോൺറാസിബ്’ (Daraxonrasib) എന്ന മരുന്നാണ് ശ്രദ്ധ നേടുന്നത്. പാൻക്രിയാറ്റിക് കാൻസർ രോഗികളിൽ 90 ശതമാനത്തിലധികം പേരിലും ട്യൂമർ വളർച്ചയ്ക്ക് കാരണമാകുന്ന മ്യൂട്ടേറ്റഡ് പ്രോട്ടീനെ തടയുന്ന രീതിയിലാണ് മരുന്ന് പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകളായി ചികിത്സാരംഗത്തിന് വെല്ലുവിളിയായിരുന്ന ഈ ലക്ഷ്യത്തെ ഫലപ്രദമായി നേരിടാൻ മരുന്നിന് സാധിച്ചിട്ടുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
പഠനത്തിന് നേതൃത്വം നൽകിയ യു.സി.എൽ.എയിലെ ഡോ. സെവ് വെയ്ൻബർഗ്, ഇത് കാൻസറിന് പൂർണ ചികിത്സയല്ലെങ്കിലും ചികിത്സാരംഗത്തെ വലിയ മുന്നേറ്റമാണെന്ന് പറഞ്ഞു.
രോഗം പൂർണമായും ഭേദമാക്കാൻ കഴിയുന്നില്ലെങ്കിലും പാൻക്രിയാറ്റിക് കാൻസറിനെതിരായ പോരാട്ടത്തിൽ ഇത് വളരെ വലിയ ചുവടുവയ്പ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാധാരണയായി വൈകിയാണ് പാൻക്രിയാറ്റിക് കാൻസർ രോഗം കണ്ടുപിടിക്കുക. ഈ രോഗത്തിന് ചികിത്സാ സാധ്യതകൾ പരിമിതമാണ്. അതിനാൽ തന്നെ പാൻക്രിയാറ്റിക് കാൻസർ ഏറ്റവും അപകടകരമായ കാൻസറുകളിലൊന്നായി കണക്കാക്കപ്പെടുന്നു. പുതിയ കണ്ടെത്തൽ കൂടുതൽ ഫലപ്രദമായ ചികിത്സകൾ വികസിപ്പിക്കുന്നതിനും രോഗികളുടെ അതിജീവന സാധ്യത വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
മരുന്നിൻ്റെ ദീർഘകാല ഫലപ്രാപ്തിയും ഭാവിയിലെ ചികിത്സാരംഗത്തെ സാധ്യതകളും വിലയിരുത്താൻ കൂടുതൽ പഠനങ്ങൾ നടത്തുമെന്ന് ഗവേഷകർ അറിയിച്ചു.





