India News Politics

വ്യാജ ഒപ്പ് കേസിൽ അഭിഷേക് ബാനർജിക്ക് വീണ്ടും സമൻസ്

കൊൽക്കത്ത: വ്യാജ ഒപ്പ് ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് പശ്ചിമ ബംഗാൾ സിഐഡി വീണ്ടും സമൻസ് നൽകി. ജൂൺ 8ന് മുമ്പ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നിർദേശം.

48 മണിക്കൂറിനിടെ രണ്ടാം തവണയാണ് സിഐഡി ഉദ്യോഗസ്ഥർ അഭിഷേക് ബാനർജിയുടെ വസതിയിലെത്തി സമൻസ് കൈമാറിയത്.

പ്രതിപക്ഷ നേതാവായി ശോഭൻദേവ് ഛട്ടോപാധ്യായയെ തിരഞ്ഞെടുക്കുന്നതിനെ പിന്തുണച്ച് നിയമസഭാ സ്പീക്കർക്ക് അയച്ച കത്തിൽ പാർട്ടി എം.എൽ.എമാരുടെ വ്യാജ ഒപ്പുകൾ ഉപയോഗിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് ബാനർജിയെ ചോദ്യം ചെയ്യാൻ സിഐഡി തീരുമാനിച്ചത്.

ഇതിനുമുമ്പ് തിങ്കളാഴ്ച ഹാജരാകാൻ സിഐഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തെ സാവകാശം ബാനർജി തേടിയിരുന്നു. തുടർന്ന് പുതിയ സമൻസ് നൽകുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി കൊൽക്കത്തയിലെ ഭവാനി ഭവനിലുള്ള സിഐഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. കേസ് അന്വേഷിച്ചുവരികയാണെന്ന് സിഐഡി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *