തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിൻ്റെ കുറ്റം പോലീസിൽ മാത്രം ചാർത്തി ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് അന്വേഷണ റിപ്പോർട്ടെന്ന് സംശയിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. പൂരം കലക്കിയത് ഇടത് പക്ഷത്തിൻ്റെ വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമാണ്. മന്ത്രിമാരായ രാജനും, കെ.രാധാകൃഷ്ണനും, ബിന്ദുവും, സിപിഐ നേതാവ് സുനിൽകുമാറും ഈ ഗൂഡാലോചനയിൽ പങ്കാളികളാണ്. അതിൻ്റെ വ്യക്തമായ തെളിവാണ് പൂരം കലക്കാൻ വേണ്ടി പോലീസ് രണ്ട് ദിവസം അഴിഞ്ഞാടിയപ്പോൾ ഇവരെല്ലാം ഒന്നിലും ഇടപെടാതെ എല്ലാത്തിനും മൗനാനുവാദം നൽകിയത്. പൂരം കലക്കൽ ഇടതുപക്ഷത്തിൻ്റെ എല്ലാ കാലത്തേയും അജണ്ടയാണ്. അവരത് തുടങ്ങിയിട്ട് വർഷങ്ങളേറെയായി. തറവാടക വർദ്ദിപ്പിച്ചതും, പാർക്കിംങ്ങ് ദേവസ്വം ഏറ്റെടുത്തതും, 2023 ൽ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഭക്തരെ ലാത്തിച്ചാർജ് ചെയ്തതും, പവിത്രമായ ക്ഷേത്രാങ്കണത്തിൽ ചിക്കൻ ബിരിയാണി വിളമ്പിയതും എല്ലാം അതിൻ്റെ ഭാഗമാണ്. അവിശ്വാസികളും ക്ഷേത്ര വിരോധികളുമായ ഇടതുപക്ഷം ഉത്സവങ്ങൾ ബിജെപി കയ്യടക്കുന്നു എന്ന് തെറ്റിദ്ധരിച്ചാണ് എല്ലാം തകർക്കാൻ ശ്രമിക്കുന്നത്. വിശ്വാസി സമൂഹം ഇത് തിരിച്ചറിയുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇടത് നേതാക്കളുടെ പങ്ക് മറച്ച് വെച്ച് റിപ്പോർട്ട് തയ്യാറാക്കിയത് കൊണ്ടൊന്നും അവരെ വെള്ളപൂശാൻ കഴിയില്ലെന്നും അനീഷ്കുമാർ പറഞ്ഞു.





