മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ബുധനാഴ്ച കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സംസ്ഥാനത്ത് അധികാരമാറ്റത്തിന് തുടക്കമായി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ദീർഘനാളായുള്ള നേതൃത്വ തർക്കത്തിനും ഇതോടെ വിരാമമായി.
ബെംഗളൂരുവിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ശിവകുമാറിന് ഔദ്യോഗിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിവകുമാറിനൊപ്പം കോൺഗ്രസിലെ 13 നിയമസഭാംഗങ്ങളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സന്നിഹിതരായിരിക്കെ ശിവകുമാർ ആദ്യ മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിച്ചു.
യോഗത്തിന് ശേഷം യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമപദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് പാസ് അനുവദിക്കുമെന്നും നേതൃത്വ ഗുണവും സാമൂഹിക ഐക്യവും വളർത്തുന്നതിനായി 10,000 ‘ഭാരത് ജോഡോ യുവ സംഘങ്ങൾ’ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
യുവജന ശാക്തീകരണത്തിനും വിദ്യാഭ്യാസ സഹായത്തിനും പ്രാധാന്യം നൽകുന്നതാണ് പുതിയ സർക്കാരിൻ്റെ ഈ പ്രഖ്യാപനങ്ങൾ.





