ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിനു സമീപത്തെ ദീപസ്തംഭം നവീകരിച്ച് സ്ഥാപിക്കുന്നതിൻ്റെ കാൽ നാട്ടൽ കർമ്മത്തിന് തുടക്കമായി. അടിഭാഗം ചെമ്പോലയിൽ പൊതിഞ്ഞ നിലമ്പൂർ തേക്ക് കഴയാണ് കാൽ നാട്ടി സ്ഥാപിച്ചത്.
ഇന്നു രാവിലെ ഒമ്പതരയോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനാജ്, മനോജ് ബി നായർ, എം. യു ഷിനിജ,
എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് കാൽനാട്ടൽ പ്രവൃത്തിക്ക് ആരംഭം കുറിച്ചു.

നവീകരണത്തിൻ്റെ ഭാഗമായി ദീപസ്തംഭം ഇളക്കി മാറ്റിയപ്പോൾ ലഭിച്ച, നൂറ് വർഷത്തിലേറെ പഴക്കമുള്ള നാണയങ്ങൾ മണ്ണിൽ നിക്ഷേപിച്ചു. ഒപ്പം ജില്ലാ കളക്ടറും ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും സമർപ്പിച്ച നാണയത്തുട്ടുകളും കാൽനാട്ടിയ മണ്ണിൽ സമർപ്പിച്ചു. തുടർന്ന് തേക്ക് കഴയിൽ ക്ഷേത്രത്തിൽ നിന്നെത്തിച്ച തുളസിമാലകളും ചാർത്തി. 1909 ൽ ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയും പ്രഗൽഭ അഭിഭാഷകനും കോൺഗ്രസിൻ്റെ ആദ്യ മലയാളി പ്രസിഡൻ്റുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം തേക്ക് കഴയാൽ ആണ് നവീകരിച്ച ദീപസ്തംഭം നിർമ്മിക്കുന്നത്.
ഭക്തിനിർഭരമായ ചടങ്ങിൽ ദീപസ്തംഭം നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിക്കുന്ന പൊന്നാനി സ്വദേശി സനൽ, ക്ഷേത്രം ഡി.എ എം. രാധ, ഡി.എ (അഡ്മിനിസ്ട്രേഷൻ) പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി.രാജൻ, എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, അസി. എക്സി.എൻജീനിയർ വി.ബി.സാബു, ദേവസ്വം പി.ആർ. ഒ വിമൽ.ജി.നാഥ് അസി.മാനേജർമാരായ സന്തോഷ്, രാമകൃഷ്ണൻ, സി.എസ്.ഒ മോഹൻകുമാർ, ശിൽപ്പി എളവള്ളി നന്ദൻ,
വാസ്തുവിദ്യാ ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യൻ പ്രശസ്ത ശിൽപ്പി മായന്നൂർ രാമകൃഷ്ണൻ, മനോജ് . പി. തങ്കമണി ആചാരി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്.





