ഇൻഡോർ: മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ ഉത്പാദിപ്പിക്കുന്ന വാഴപ്പഴത്തിന് ഭൗമസൂചിക (GI) ടാഗ് ലഭിച്ചു. സംസ്ഥാനത്ത് ജി.ഐ. അംഗീകാരം നേടുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ പട്ടികയിലേക്ക് ബുർഹാൻപൂർ വാഴപ്പഴവും ഇടം നേടിയതായി അധികൃതർ അറിയിച്ചു.
വ്യത്യസ്തമായ രുചി, ആകർഷകമായ നിറം, ഉയർന്ന ഗുണനിലവാരം എന്നിവ കൊണ്ടാണ് ബുർഹാൻപൂർ വാഴപ്പഴം ഏറെ പ്രശസ്തമായത്. ജില്ലയിലെ അനുകൂലമായ കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്, പ്രത്യേക ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ എന്നിവയാണ് ഈ വാഴപ്പഴത്തിൻ്റെ ഗുണമേന്മയെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
1960-ഓടെയാണ് ബുർഹാൻപൂരിൽ വാണിജ്യാടിസ്ഥാനത്തിൽ വാഴകൃഷി ആരംഭിച്ചത്. നിലവിൽ ജില്ലയിൽ ഏകദേശം 26,120 ഹെക്ടർ സ്ഥലത്താണ് വാഴകൃഷി നടത്തുന്നത്. 18,640-ഓളം കർഷകർ ഈ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ജി.ഐ. ടാഗ് ലഭിച്ചതോടെ ബുർഹാൻപൂർ വാഴപ്പഴത്തിന് ദേശീയ-അന്തർദേശീയ വിപണികളിൽ കൂടുതൽ അംഗീകാരവും മികച്ച വിലയും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് പ്രദേശത്തെ കർഷകർക്ക് സാമ്പത്തികമായി വലിയ നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.





