ന്യൂഡൽഹി: രാജ്യത്തെ എഥനോൾ മിശ്രിത ഇന്ധന (E20) പദ്ധതി സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവുമാണെന്ന് കേന്ദ്രസർക്കാർ. ഈ ഇന്ധനം സാമ്പത്തികമായി ഗുണകരമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹന ഇൻഷുറൻസിനെ ബാധിക്കുമെന്ന ആശങ്കകളും കേന്ദ്ര സർക്കാർ തള്ളിയിട്ടുണ്ട്.
E20 ഇന്ധന ഉപയോഗം മൂലം ഇൻഷുറൻസ് അസാധുവാക്കുമെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയെന്നും ഇത്തരം അവകാശവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രാലയം അറിയിച്ചു.
എഥനോൾ മിശ്രിത ഇന്ധന ഉപയോഗം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതിയാണെന്നും, അമേരിക്ക, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വിജയകരമായി നടപ്പാക്കിവരുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ക്രൂഡ് ഓയിൽ ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കുക, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുക, കാർഷിക മേഖലയെ പിന്തുണയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യ എഥനോൾ മിശ്രിത പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നത്.





