ടോക്കിയോ: ജപ്പാൻ്റെ വടക്കൻ തീരത്തിന് സമീപം വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ സുനാമി ഭീഷണിയില്ലെന്നും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) അറിയിച്ചു.
ഇവാട്ടെ പ്രവിശ്യയുടെ കിഴക്കൻ തീരത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. മുമ്പ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 7.2 ആയി പുതുക്കുകയായിരുന്നു.
സമീപ മാസങ്ങളിലായി ശക്തമായ ഭൂചലനങ്ങൾ ആവർത്തിച്ച് അനുഭവപ്പെടുന്ന മേഖലയാണിത്. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഒരാഴ്ച നീണ്ടുനിന്ന മെഗാ ഭൂചലന ജാഗ്രതാ നിർദേശവും ഇവിടെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂചലനത്തിൻ്റെ തീവ്രത 6.9 ആണെന്ന് രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് വൻ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.





