ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതി 11 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തു. ഭരണസംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനകീയവുമാക്കാൻ ഡിജിറ്റൽ ഇന്ത്യ നിർണായക പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പേയ്‌മെൻ്റുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT), ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലൂടെ സാങ്കേതികവിദ്യ ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതൽ സുഗമമാക്കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഗ്രാമപ്രദേശങ്ങളിലേക്കും, നഗരങ്ങളിലേക്കും നവീകരണത്തിൻ്റെ തരംഗം വ്യാപിപ്പിക്കാൻ ഡിജിറ്റൽ ഇന്ത്യയ്ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വാണിജ്യം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകളും യുവ സംരംഭകരും നിർണായക സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രിമ ബുദ്ധി (AI), സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ അതിനൂതന സാങ്കേതിക മേഖലകളിൽ ഇന്ത്യ വേഗത്തിൽ മുന്നേറുകയാണെന്നും ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. സാങ്കേതികവിദ്യയെ ജനശാക്തീകരണത്തിനും സുസ്ഥിര വികസനത്തിനുമായി ഉപയോഗപ്പെടുത്തി ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.





