കൊൽക്കത്ത: ‘ഓപ്പറേഷൻ സിന്ദൂറിൻ്റെ’ ആഘാതത്തിൽ നിന്ന് പാകിസ്ഥാൻ ഒരിക്കലും കരകയറില്ലെന്നും, സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ ഇന്നാണ് ഏറ്റവും സുരക്ഷിതമായ നിലയിലുള്ളതെന്നും പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി പറഞ്ഞു.
കൊൽക്കത്തയിലെ ശിശിർ മഞ്ചിൽ നടന്ന ‘ദേവർഷി നാരദ് ജയന്തി ആൻഡ് നാരദ് സമ്മാൻ 2026’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ വിഷയത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ സമീപനത്തിൽ വലിയ മാറ്റമുണ്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകാലത്തെ പ്രതിരോധാത്മക നിലപാടിൽ നിന്ന് മാറി സുരക്ഷാ വെല്ലുവിളികൾക്ക് ശക്തവും നിർണായകവുമായ മറുപടി നൽകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം.
പശ്ചിമ ബംഗാൾ ദീർഘകാല ഇരുട്ടിന് ശേഷം പുതിയൊരു പ്രഭാതത്തിലേക്ക് കടന്നിരിക്കുകയാണെന്നും, സംസ്ഥാനത്തിൻ്റെ പുരോഗതി ഇന്ത്യയുടെ സമഗ്ര വികസനത്തിന് നിർണായകമാകുമെന്നും ആർ.എൻ. രവി വ്യക്തമാക്കി.





