Kerala Medical

നാളെ മുതല്‍ മദ്യത്തിന് 20 രൂപ ‘ഡെപ്പോസിറ്റ്’; രണ്ട് ജില്ലകളിലെ ഔട്ട്ലെറ്റുകളില്‍ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി നാളെ മുതല്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ സ്വീകരിച്ചു തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ 20 ഔട്ട്‌ലെറ്റുകളില്‍ കുപ്പികള്‍ വാങ്ങും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാകും ശേഖരണം.

ഗ്ലാസ് പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്‌കോയില്‍ നാളെ മുതല്‍ നടപ്പാക്കുന്നത്. കുപ്പി തിരികെ നല്‍കിയാല്‍ ഈ തുക തിരികെ ലഭിക്കും. ബെവ്‌കോ സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നല്‍കും. ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. വിജയം കണ്ടാല്‍ ജനുവരി മുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനത്തെ 285 ഔട്ട്‌ലെറ്റുകളിലും നടപ്പിലാക്കും.

ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 20 ഔട്ട്ലെറ്റുകളില്‍ 10 എണ്ണം തിരുവനന്തപുരം ജില്ലയിലും 10 എണ്ണം കണ്ണൂര്‍ ജില്ലയിലുമാണ്. പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനിയാകും ബെവ്കോയില്‍ നിന്നും ശേഖരിച്ചു സംസ്‌കരിക്കുക. പ്ലാസ്റ്റിക് മാലിന്യത്തിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൂടാതെ 800 രൂപയില്‍ കൂടുതലുള്ള മദ്യത്തിന് ചില്ല് കുപ്പികള്‍ മതിയെന്നും തീരുമാനിച്ചിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്‌കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോള്‍ ലഭിക്കുമെന്നും അതിനാല്‍ മദ്യ വിലയില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *