ചെന്നൈ: തമിഴ്നാട്ടിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സർക്കാർ അധികാരത്തിലെത്തിയത് മുതൽ സംസ്ഥാനത്ത് വൈദ്യുതി മുടക്കവും അമിത വൈദ്യുതി ബില്ലുകളും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഉയർന്ന വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് 3.7 ലക്ഷത്തിലധികം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ, ബില്ലുകളിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതുവരെ വൈദ്യുതി ബിൽ അടയ്ക്കുന്നതിനുള്ള അവസാന തീയതി നീട്ടണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
“ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം വൈദ്യുതി മേഖലയിൽ തുടർച്ചയായ പ്രതിസന്ധികളാണ് ഉണ്ടായത്. ആദ്യം വൈദ്യുതി മുടക്കമായിരുന്നു, ഇപ്പോൾ വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്,” എന്ന് സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
വൈദ്യുതി ബില്ലുകളിലെ ക്രമക്കേടുകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





