തിരുവനന്തപുരം: തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനി ശുചിത്വമിഷൻ കരിമ്പട്ടികയിൽ ചേർക്കപ്പെട്ടു.
സർക്കാർ നൽകിയ കരാറിൽ ഉൾപ്പെട്ടിരുന്ന ഈ കമ്പനി, തിരുവനന്തപുരം ആര്‍സിസിയിലെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സണ്‍ ഏജ് ആയിരുന്നു. ഇവര്‍ മറ്റൊരു ഏജന്‍സിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.ഈ ഏജന്‍സിയാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയത്. 16 ടണ്‍ മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.
മൂന്നു വര്‍ഷത്തേക്കാണ് ഇവരെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്.





