ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയരുന്നതിനനുസരിച്ച് രാജ്യത്തെ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നതായി പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് ഏകദേശം 73 ശതമാനം വിദ്യാർത്ഥികൾ പഠനം നിർത്തുന്നതായും സമിതി വ്യക്തമാക്കി.
”രാജ്യത്ത് എല്ലാവർക്കും താങ്ങാനാകുന്നതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ബജറ്റ്, നയപരമായ കാര്യങ്ങൾ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) പ്രവർത്തനങ്ങളുടെ അവലോകനം” സംബന്ധിച്ച 2026-27ലെ എസ്റ്റിമേറ്റ്സ് കമ്മിറ്റി 10-ാം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് ബുധനാഴ്ച ലോക്സഭയിൽ സമർപ്പിച്ചു.
പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ സ്കൂളുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിലെ സ്കൂളുകളുടെ എണ്ണം വളരെ കുറവാണെന്നും സമിതി നിരീക്ഷിച്ചു.വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വലിയ കുറവിൽ സമിതി ആശങ്ക രേഖപ്പെടുത്തി. കൂടുതൽ വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പഠനം നിർത്തുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമിതി ശുപാർശ ചെയ്തു.





