ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ശനിയാഴ്ച ആരംഭിക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഭാരത് മണ്ഡപത്തിലാണ് നടക്കുന്നത്.
സുരക്ഷയ്ക്കായി ഏകദേശം 15,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനികളിലായി പാരാമിലിട്ടറി സേനയെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിലുടനീളം 500-ലധികം സിസിടിവി ക്യാമറകളും നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരുടെയും മറ്റ് വിവിഐപികളുടെയും വാഹനവ്യൂഹങ്ങൾ കടന്നുപോകുന്ന പ്രധാന പാതകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന പ്രവേശനകവാടങ്ങളും സെൻസിറ്റീവ് മേഖലകളും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
ഉച്ചകോടിയുടെ ഭാഗമായി നഗരം പൂർണമായി അടച്ചിടില്ലെന്ന് ഡൽഹി ട്രാഫിക് പൊലീസ് വ്യക്തമാക്കി. എന്നാൽ വിവിഐപി വാഹനവ്യൂഹങ്ങളുടെ സഞ്ചാരത്തിനനുസരിച്ച് ചില പാതകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഉണ്ടാകും.
യാത്രക്കാർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും നിയന്ത്രണങ്ങൾ മൂലം യാത്രാസമയം കൂടാൻ സാധ്യതയുള്ളതിനാൽ അധിക സമയം കണക്കാക്കണമെന്നും അധികൃതർ നിർദേശിച്ചു.





