ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും ചാർജ് ഈടാക്കരുതെന്ന് ബാങ്കുകൾക്കും പേയ്‌മെൻ്റ് സംവിധാന ദാതാക്കൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി.
എന്നാൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ഇടപാട് തുക പരിഗണിക്കാതെ യുപിഐ പേയ്‌മെൻ്റുകൾക്ക് ചാർജ് ഈടാക്കുന്നില്ല.
സെപ്റ്റംബർ 14-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം, 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകളിലൂടെയോ റുപേ ഡെബിറ്റ് കാർഡ് വഴിയോ പണം നൽകുന്നവരിൽനിന്നോ സ്വീകരിക്കുന്നവരിൽനിന്നോ ബാങ്കുകൾക്കും പേയ്‌മെൻ്റ് സംവിധാന ദാതാക്കൾക്കും നേരിട്ടോ പരോക്ഷമായോ ചാർജ് ഈടാക്കാൻ കഴിയില്ല.




