ഉഡുപ്പി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭൗതിക സർവേ നടത്തണമെന്ന ആവശ്യം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ഉഡുപ്പി ജില്ലയിലെ ഹെബ്രിയിൽ പ്രദേശവാസികളുമായും വിവിധ സംഘടനകളുടെ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിനെ തീരുമാനം അറിയിക്കുന്നതിന് മുമ്പ് പ്രദേശവാസികളുടെ ആശങ്കകളും അഭിപ്രായങ്ങളും മനസ്സിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ വിശദമായി പരിഗണിച്ച ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമഘട്ടത്തിന്റെ 37 ശതമാനം പ്രദേശം പരിസ്ഥിതിലോല മേഖലയായി (Eco-Sensitive Area) പ്രഖ്യാപിക്കണമെന്നാണ് കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിലായി ഏകദേശം 60,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ശുപാർശയുടെ പരിധിയിൽ വരുന്നത്.
പരിസ്ഥിതി സംരക്ഷണവും പ്രദേശത്തെ വികസന ആവശ്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പശ്ചിമഘട്ടത്തിലെ നിർദിഷ്ട പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാനുള്ള ശുപാർശ മുന്നോട്ടുവച്ചത്.





