ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നയങ്ങളും പ്രവർത്തനപദ്ധതികളും ആവശ്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയെ മാത്രമല്ല, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഉപജീവനമാർഗങ്ങൾ തുടങ്ങിയ മേഖലകളെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ന്യൂഡൽഹിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സംഘടിപ്പിച്ച ‘ദി ഫ്യൂച്ചർ ഓഫ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ഡൈനാമിക്സ്’ എന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ജൈവവൈവിധ്യ നഷ്ടം, ജലക്ഷാമം, ഭൂമിയുടെ നാശം തുടങ്ങിയ പ്രശ്നങ്ങൾ കാലാവസ്ഥാ വ്യതിയാനവുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് മുർമു ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണെന്നും അവർ പറഞ്ഞു.
ഈ സങ്കീർണമായ വെല്ലുവിളി നേരിടാൻ സർക്കാരുകളുടെയും നിയമവിദഗ്ധരുടെയും മാത്രം പങ്കാളിത്തം പോരെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ആഘാതം അനുഭവിക്കുന്ന സമൂഹങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഗ്രാമീണ മേഖലകളിലും വനപ്രദേശങ്ങളിലും കഴിയുന്ന സമൂഹങ്ങൾ, ചെറുകിട കർഷകർ, സ്ത്രീകൾ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും മുർമു പറഞ്ഞു. പ്രകൃതിദുരന്തങ്ങളുടെ ഏറ്റവും വലിയ ആഘാതം പലപ്പോഴും ഈ വിഭാഗങ്ങളാണ് നേരിടുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.





