ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലി കഴിഞ് കൊടിമരത്തിനു സമീപം അരിമാവു കൊണ്ടണിഞ്ഞ് നാക്കില വച്ചതിനു മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗവാനു സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ 2 കീഴ്ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവർ കാഴ്ചക്കുല സമർപ്പണം നടത്തി. രാത്രി നട അടയ്ക്കുന്നതു വരെ നേന്ത്രക്കുലകളുമായി ഭക്തർ സമർപ്പണത്തിനെത്തും. കാഴ്ചക്കുല സമർപ്പണം തിരക്കില്ലാതെ നടത്തുന്നതിനു ദേവസ്വം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉത്രാട നാളിൽ സമർപ്പിക്കുന്ന നേന്ത്രപ്പഴത്തിൽ ഒരു ഭാഗം തിരുവോണ സദ്യയുടെ പഴപ്രഥമനു മാറ്റിവയ്ക്കും. ഒരു ഭാഗം ആനകൾക്കു നൽകും. ക്ഷേത്രക്കുളത്തിനു കിഴക്കു ഭാഗത്ത് നടത്തിയ ആനയൂട്ടിൽ ദേവസ്വത്തിലെ 14 ആനകൾ പങ്കെടുത്തു.





