നടൻ രജനീകാന്ത് ആശുപത്രി വിട്ടു. രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളും കുടുംബാംഗങ്ങളും അറിയിച്ചു. ചെന്നെയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ വീക്കം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ ഇല്ലാതെ കത്തീറ്റർ രീതിയിലൂടെ ചികിത്സ നൽകി പ്രശ്‌നം പരിഹരിച്ചതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു.
